കള്ളനും പോലീസും

ആത്മഹത്യക്കു മുമ്പായി-

ട്ടന്തോണിലോനപ്പനാദ്യമായ്‌
ആത്മാര്‍ഥമായൊന്നു
പൊട്ടിച്ചിരിച്ചു പോല്‍!
പിന്നെ കിടപ്പറച്ചുമരിലെ
കണ്ണാടി തറയിലിട്ടാഞ്ഞുട-
ച്ചായതിന്‍ ശിഥിലങ്ങളില്‍
സ്വയം ദശാവതാരമായ്
ദര്‍ശിച്ചു രസിച്ചു പോല്‍ !
അതുകഴിഞ്ഞോന്നായതന്നെയിഹ-
പത്തായി കണ്ടതിന്നുന്മാദ-
മുള്ളിലൊരു തുടിയായുണരവേ
കൂര്‍ത്തചില്ലാല്‍ കൈത്തണ്ടയില്‍
ഹംസഗാനം ചമച്ചുപോല്‍!
അന്തിയിലിളവെയിലെന്നപോല്‍
മൃത്യുവിന്നന്ധകാരത്തി-
ലലിയുന്നതിന്‍ മുമ്പായ്
ലോനച്ചനീവിധം ചോരയാല്‍
ചുമരില്‍ കുറിച്ചിട്ടു പോല്‍:
“ഈ തമാശക്കു കാരണം
നിങ്ങളല്ലാ, പലിശമാത്തനല്ലാ,
ചത്ത ഞാന്‍ പോലുമല്ലെന്‍റെ
മാളോരേ, മീശപ്പോലീസേ!
എങ്കിലും ചുമ്മാതെ
നേരംപോക്കായിട്ടെയ്
മ്മക്ക് കള്ളനുംപോലീസു
മായ് കളിക്കാം..
ഞാനാകാം പോലീസ്
കള്ളനായ്‌ നിങ്ങളും
കളിയിലെങ്കിലും
പാവം സത്യം ജയിച്ചോട്ടെ!!”..

*****
കൃകു 10/01/2012


Leave a Reply

Your email address will not be published. Required fields are marked *