ഓര്‍മകള്‍ അഭയാര്ഥികള്‍
ഓര്‍മകള്‍ അഭയാര്ഥികള്‍
മനസ്സും വീടും നാടും വന്‍കരകളും ഉപേക്ഷിച്ചു
പൊടുന്നനെ
എന്തിനെന്നും
എവിടെക്കെന്നും അറിയാത്ത
യാത്രകളിലേക്ക് എടുത്തെറിയപ്പെടുന്നവര്‍.
ഇതാ ഇപ്പോള്‍ ഞങ്ങളുടെ പടിക്കപ്പുറം
അളഗപ്പന്‍റെ കൈവണ്ടിയില്‍, നീലച്ച
പ്ലാസ്ടിക് വിരിക്കടിയില്‍ കുത്തിനിറഞ്ഞ്
എങ്ങോട്ടെന്നറിയാതെ യാത്രയാവുന്ന
തുരുമ്പും പൊടിയും ചിതലും പിടിച്ച ഓര്‍മകള്‍…
മാലിന്യ മുക്തിയെക്കുറിച്ചുള്ള
പുത്തന്‍ അവബോധത്തെ തുടര്‍ന്നു
പരിസര ദിനത്തില്‍ പെട്ടെന്ന് അഭയാര്‍ഥികളായവര്‍
പഴയ മാസികകള്‍, പ്രേമലേഖനങ്ങള്‍ മയില്‍പ്പീലിത്തുണ്ടുകള്‍ ,
ഓട്ടുപത്രങ്ങള്‍, കൌതുകക്കവറുകള്‍ കല്യാണക്കത്തുകള്‍…
ഞങ്ങളുടെ ജീവിതം പൈംപാലായി തിളച്ചു തൂവുന്നതും
ഇടക്കൊക്കെ പുളിച്ച പച്ചമോരിന്‍റെ പരുവമാവുന്നതും
കണ്ടും കണ്ണടച്ചും ഫ്യുസായിപ്പോയ ബള്‍ബുകള്‍,
ആദ്യരാവിലെ കര്‍ട്ടനുകള്‍..,
ഹൃദയ ചിഹ്നമുള്ള തൂവാലകള്‍
കറങ്ങിത്തളര്ന്ന ഫാനുകള്, കപ്പുകള്, കുപ്പികള്..
മുകേഷും റാഫിയും ലതാമങ്കേഷക്കറും ദാസെട്ടനുമൊക്കെ
ഞങ്ങളുടെ സിരകളില്‍ വന്നണഞ്ഞ കുഞ്ഞന്‍ ട്രാന്സിസ്റ്റര്‍.
ഒരുമിച്ചു മൂളിനോക്കിയ കവിതകള്‍.,.പാതികുറിച്ചിട്ട കഥകള്‍..
സിനിമാ നോട്ടീസുകള്‍..മുറിച്ചെടുത്ത് വച്ച പത്രവാര്‍ത്തകള്‍
ആദ്യത്തെ ബസ് ടിക്കറ്റ്..തീപ്പെട്ടിപ്പടങ്ങള്‍
തപാല്‍ മുദ്രകള്‍
എന്തൊരു സ്നേഹത്തോടെ കാത്തു കാത്തു വച്ചവ..
എത്ര പെട്ടെന്നാണ് വർത്തമാനം ഓര്മയവുന്നത്..
പ്രേമലേഖനങ്ങള്‍ മാലിന്യമാവുന്നത്
അവ പാത്തു വച്ച നീലച്ച പ്ലാസ്റ്റിക് നിരോധിക്കപ്പെടുന്നത്..
“എന്തിനാ താനിങ്ങനെ അണ്ടി പോയ അണ്ണാനെപ്പോലെ..?”
അളഗപ്പന്‍റെ ഉന്തുവണ്ടി ഞങ്ങളുടെ ഓര്‍മകള്ടെ ശവമഞ്ചം പോലെ ഉരുണ്ടു നീങ്ങവേ..
നമ്മടെ ചങ്ങായിടെ കണ്ണീന്നു ഒരു നീര്മടണി താഴോട്ടൊഴുകിയിറങ്ങി…
മറ്റൊരു അഭയാര്ഥിയെപ്പോലെ………
